Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: സേവനകാലം മാനവ നന്മക്കായി ഉപയോഗപ്പെടുത്തിയ നേതാവായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. അഭയാർഥികൾക്കും ന്യൂനപക്ഷങ്ങൾക്കും വേണ്ടിയുള്ള ഇടപെടലുകൾ, മതസൗഹാർദത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ, യുദ്ധങ്ങൾക്കെതിരായ നിലപാടുകൾ ഉൾപ്പെടെ അദ്ദേഹം നടത്തിയ മാനുഷികവും സാമൂഹികവുമായ അനേകം ശ്രദ്ധേയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എക്കാലവും അവ ഓർക്കപ്പെടുമെന്നും കാന്തപുരം പറഞ്ഞു.
അറബ് സമൂഹവുമായും മുസ്‌ലിം ജനതയുമായും വളരെ അടുത്ത ബന്ധം തന്നെ അദ്ദേഹം പുലർത്തി. ഏറ്റവുമൊടുവിലെ ഈസ്റ്റർ ദിനത്തിൽ നൽകിയ സന്ദേശത്തിൽ ഫലസ്തീനിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തൻ്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് ആവശ്യപ്പെട്ടിരുന്നു. സേവനകാലം മാനവ സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തിയ അദ്ദേഹത്തിന്റെ വിയോഗത്തിൽ കാന്തപുരം അനുശോചിച്ചു. 2019ൽ അബുദാബിയിലും 2022ൽ ബഹ്‌റൈനിലും നടന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹത്തെ നേരിട്ടുകാണുകയും സൗഹൃദം പങ്കിടുകയും ആശയവിനിമയം നടത്തുകയും ചെയ്ത ഓർമയും കാന്തപുരം അനുശോചന സന്ദേശത്തിൽ പങ്കുവച്ചു.