'വർഗീയ പ്രചാരണം നടത്തുന്നു, സിപിഎം വിതക്കുന്നത് കൊയ്യാൻ ബിജെപിയുണ്ട് എന്ന് മനസിലാക്കണം': പി.മുജീബുറഹ്മാൻ
''സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതികരണങ്ങൾ എങ്ങനെ ഒന്നാകുന്നു എന്ന് ചിന്തിക്കണം''
മലപ്പുറം: ജമാഅത്തെ ഇസ്‌ലാമിയെ മുൻനിർത്തി സിപിഎം വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ.
''സിപിഎം വർഗീയ പ്രചാരണത്തിനെതിരെ നിലമ്പൂരിലെ ജനങ്ങൾ വിധിയെഴുതി. ജമാഅത്തിനെക്കുറിച്ച് പച്ചക്കള്ളമാണ് സിപിഎം പറയുന്നത്. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമാണ് പച്ചക്കള്ളം പറയുന്നത്. സിപിഎം വിതക്കുന്നത് കൊയ്യാൻ ബിജെപിയുണ്ടെന്ന് മനസിലാക്കണെമന്നും മുജീബുറഹ്മാൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മുഖ്യമന്ത്രി സംസാരിച്ചിടത്തൊക്കെ സിപിഎം പിറകിൽ പോയി, മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി മാപ്പു പറഞ്ഞിട്ടില്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതികരണങ്ങൾ എങ്ങനെ ഒന്നാകുന്നു എന്ന് ചിന്തിക്കണം. ഞങ്ങൾ ജയിക്കുമ്പോൾ മതേതരം അല്ലാത്തപ്പോൾ വർഗീയം എന്നതാണ് അവരുടെ രീതി. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ വർഗീയതയുടെ വിജയം എന്ന് പറഞ്ഞില്ല''- അദ്ദേഹം പറഞ്ഞു.
''കേരളത്തിന്റെ സാമൂഹികാവസ്ഥക്ക് മാറ്റം സംഭവിച്ചു. കേരളം ഇസ്‌ലാമോഫോബിക് ആയ സമൂഹമായി മാറുന്നു. വിദ്വേഷ പ്രസംഗകരെ നേരിടുന്നതിന് പകരം രക്ഷാകവചം ഒരുക്കി. ജമാഅത്ത് ഭരണഘടനാ വിരുദ്ധമായി സംസാരിച്ചിട്ടില്ല. മതവിദ്വേഷം പരത്തിയിട്ടില്ല''- അദ്ദേഹം പറഞ്ഞു.