Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
തിരുവനന്തപുരം: കാവിക്കൊടി ഏന്തിയ ഭരതാംബാ ചിത്രം ഉപയോഗിക്കുന്നതിൽ ഗവർണറെ മുഖ്യമന്ത്രി എതിർപ്പ് അറിയിക്കും. രേഖാമൂലം എതിർപ്പ് അറിയിക്കാനാണ് മന്ത്രിസഭ തീരുമാനം. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്നും മറ്റ് ചിഹ്നങ്ങൾ ഉയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അറിയിക്കും.
സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ട എന്ന് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അതിനുപിന്നാലെ എന്ത് നിയമനടപടി സ്വീകരിക്കാൻ പറ്റുമെന്ന വിഷയത്തിൽ സർക്കാർ തലത്തിൽ ആലോചനകൾ നടന്നു. അതിന്റെ ഭാഗമായിട്ട് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നിയമോപദേശം തേടി. രാജ്ഭവനിൽ വെച്ച് നടക്കുന്ന സർക്കാരിന്റെ ഏതെങ്കിലും പരിപാടികളിൽ ഏതൊക്കെ ചിഹ്നങ്ങൾ ഉപയോഗിക്കാൻ കഴിയും എന്ന വിഷയത്തിലാണ് നിയമോപദേശം തേടിയത്. അതിന്റെ അടിസ്ഥാനത്തിൽ നിയമോപദേശവും റിപ്പോർട്ടും സംസ്ഥാന സർക്കാരിന് കൈമാറി.
രാജ്ഭവനിൽ വെച്ചു നടക്കുന്ന സംസ്ഥാനത്തിന്റെ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ പുറമെ മറ്റ് ചിഹ്നങ്ങൾ പാടില്ല അത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സർക്കാർ കത്തിൽ ഉന്നയിക്കുക. സംസ്ഥാന സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് അറിയിക്കാനാണ് മന്ത്രിസഭാ തീരുമാനമെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ അത് കത്തായി ഗവർണർക്ക് നൽകിയേക്കുമെന്നാണ് വിവരം.