'ജവഹർലാൽ നെഹ്‌റു മുസ്‌ലിമായിരുന്നു...അയിനിപ്പോ എന്താ കുഴപ്പം?'; പി.സി ജോർജിന്റെ വർഗീയ പ്രസ്താവനയിൽ പ്രതികരിച്ച് വി.ടി ബൽറാം
എച്ച്ആർഡിഎസ് ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോർജ് വർഗീയ പരാമർശം നടത്തിയത്.
കോഴിക്കോട്: ജവഹർലാൽ നെഹ്‌റുവിനെതിരെ ബിജെപി നേതാവ് പി.സി ജോർജ് നടത്തിയ വർഗീയ പ്രസ്താവനയിൽ പ്രതികരിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം.
'ജവഹർലാൽ നെഹ്‌റു മുസ്‌ലിമായിരുന്നു'
അയ്‌നിപ്പോ എന്താ കുഴപ്പം?
'നെഹ്‌റു വീട്ടിനകത്ത് ആരുമറിയാതെ അഞ്ച് നേരം നിസ്‌കരിക്കുമായിരുന്നു'
അങ്ങനെ ചെയ്തിരുന്നു എങ്കിൽ അതയാളുടെ ഇഷ്ടം. നിങ്ങക്കെന്താ പ്രശ്‌നം?- ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
എച്ച്ആർഡിഎസ് ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോർജ് വർഗീയ പരാമർശം നടത്തിയത്. മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിംകൾ വളർത്തിക്കൊണ്ടുവരുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുവനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചിൽ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോൾ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇതിന്റെ പേരിൽ പിണറായി കേസെടുത്താലും തനിക്ക് പ്രശ്‌നമില്ലെന്നും ജോർജ് പറഞ്ഞു.
പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് നെഹ്‌റുവിനെക്കുറിച്ച് വിചിത്ര വാദങ്ങൾ ഉന്നയിച്ചത്. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റുവെന്ന മുസൽമാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്നു. അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ച് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ തകർത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടർച്ചയാണ് ഇന്ദിരാ ഗാന്ധി ചെയ്തതെന്നും ജോർജ് ആരോപിച്ചു.