'കട്ടിളപ്പാളികൾ സ്വർണമാണെന്നതിൽ രേഖകളില്ല'; ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു
ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വാസുവിന്റെ വാദം
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളികൾ സ്വർണമാണെന്ന് രേഖപ്പെടുത്തിയ രേഖകളില്ലെന്ന് ദേവസ്വം മുൻ കമ്മീഷണർ എൻ.വാസു. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വാസുവിന്റെ വാദം.
കട്ടിളപ്പാളി സ്വർണം പൊതിഞ്ഞതിന് രേഖകളുണ്ടോ എന്ന് കോടതിയും ചോദിച്ചു. യഥാർഥത്തിൽ സ്വർണപ്പാളികളായിരുന്നോ അവയെന്നത് നിർണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ശിവരൂപവും വ്യാളിയും കമാനവും അടങ്ങുന്നതാണ് കേസ് എന്ന് സർക്കാർ കോടതിയെ അറിയിച്ചു. അത് ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു.
അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ് പ്രശാന്തിന്റെ മൊഴി അന്വേഷണ സംഘമായ എസ്ഐടി രേഖപ്പെടുത്തും. പ്രശാന്ത് പ്രസിഡന്റ് ആയിരുന്ന സമയത്തെ ദേവസ്വം ബോർഡിലെ അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും.കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു.പങ്കജിനെ വീണ്ടും വിളിച്ചുവരുത്താനും എസ്ഐടി തീരുമാനിച്ചു.