Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: റാപ്പർ വേടനെ കുറിച്ചുള്ള പാഠഭാഗത്തിൽ വിശദീകരണം തേടി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. പാബ്ലോ നെരൂദയുടെ പേരിലുള്ള എഐ കവിതയിലും വിസി വിവിശദീകരണം തേടി.
കേരള സർവകലാശാല നാലുവർഷ ഡിഗ്രി സിലബസിലാണ് ഇരു സംഭവങ്ങളും ഉൾപ്പെട്ടിരുന്നത്. അടിയന്തരമായി വിശദീകരണം നൽകണമെന്നാണ് ബോർഡ് ഓഫ് സ്റ്റഡിസ് അംഗങ്ങൾക്ക് വിസി നിർദേശം നൽകിയത്. കാലിക്കറ്റ് സർവകലാശാല വേടൻ്റെ വരികൾ സിലബസിൽ ഉൾപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഉപേക്ഷിച്ചിരുന്നു.
മൾട്ടി ഡിസിപ്ലിനറി കോഴ്സായ 'കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾചർ' എന്ന സിലബസിലാണ് വേടനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 'ഡികോഡിങ് ദി റൈസ് ഓഫ് മലയാളം റാപ്: എ ഡീപ് ഡൈവ്' എന്ന ലേഖനമാണ് പഠിക്കാനുള്ളത്. ഇതിൽ രണ്ടാമത്തെ മോഡ്യൂളിൽ 'ദി കീ ആർട്ടിസ്റ്റ് ഇൻ മലയാളം റാപ്പ്' എന്ന ഉപതലക്കെട്ടിൽ ഒരു പാരഗ്രാഫ് വേടനെക്കുറിച്ചാണ്.
സാമൂഹിക നീതിയിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് വേടൻ്റെ വരികൾ. അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടങ്ങളും, ശബ്ദവുമാണ് അവ. തന്റെ സംഗീതത്തിലൂടെ മലയാള റാപ്പ് രംഗത്ത് ചെറുത്തുനിൽപ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടൻ മാറിക്കഴിഞ്ഞെന്നും ലേഖനത്തിൽ പറയുന്നു.