Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: അബിൻ വർക്കിക്ക് വേണ്ടി യൂത്ത് കോൺഗ്രസിൽ ഒരു വിഭാഗത്തന്റെ ചരടുവലി. അബിനെ തഴയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് 30 സംസ്ഥാന ഭാരവാഹികൾ കത്തയച്ചു. സമുദായ സന്തുലിതം ചൂണ്ടികാട്ടി ചെരുപ്പിനൊത്ത് കാല് മുറിക്കരുതെന്ന് കത്തിൽ പറയുന്നു.
കത്തയച്ചവരിൽ മൂന്ന് ജില്ലാ അധ്യക്ഷൻമാരും ഉൾപ്പെടുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനമാണ് ഇതില്‍ നിര്‍ണായകമാവുക. രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോൾ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയിലാണ് പ്രധാന പരിഗണനയിലുള്ളത്. സംസ്ഥാന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വോട്ട് അബിൻ വർക്കി നേടിയിരുന്നു.
എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഗ്രൂപ്പിൽ അബിൻ വർക്കിക്കെതിരെ രാഹുൽ അനുകൂലികൾ ആരോപണമുന്നയിച്ചു. അബിൻ വർക്കിയെ കട്ടപ്പയാക്കിയായിരുന്നു വിമർശനം. 'തോളിൽ കയ്യിട്ടു നടന്നവന്റെ കുത്തിന് ആഴമേറും' എന്നായിരുന്നു വിമർശനം.
രാഹുലിനെതിരായ നീക്കത്തിനു പിന്നിൽ മാധ്യമങ്ങളും സിപിഎമ്മോ ബിജെപിയോ അല്ല. നമുക്കിടയിലുള്ള കട്ടപ്പന്മാർ എന്നും വിമർശനം ഉയർന്നു. ഏറ്റുമുട്ടൽ ശക്തമായതോടെ നേതാക്കൾ ഇടപെട്ടു. ഗ്രൂപ്പിൽ സന്ദേശം അയക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാഹുലിന്റെയും ഷാഫി പറമ്പിലിന്റെയും അടുത്ത അനുയായി ആയ വിജിൽ മോഹനൻ അടക്കമുള്ളവരാണ് വിമർശനമുയർത്തിയത്.