'മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന ധാരണയുണ്ടാക്കി'; വഖഫ് ബില്ലിൽ കേന്ദ്രം കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജോസ് കെ. മാണി

ഭൂനിയമ ദേഭഗതി പോലുള്ള നടപടിയാണ് പ്രശ്ന പരിഹാരത്തിന് ആവശ്യമെന്നും ജോസ് കെ. മാണി

Update: 2025-04-16 03:04 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം: വഖഫ് ബില്ലിൽ കേന്ദ്രം കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിച്ചുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപി. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന ധാരണയാണ് കേന്ദ്രം നൽകിയിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവിൻ്റെ വാക്കുകളിൽ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്. ഭൂനിയമ ദേഭഗതി പോലുള്ള നടപടിയാണ് പ്രശ്ന പരിഹാരത്തിന് ആവശ്യമെന്നും ജോസ് കെ. മാണി പറഞ്ഞു.

"വഖഫ് ബില്ലിൽ പാർലമെൻ്റിൽ കൃത്യമായി ഇടപെടാൻ കേരളാ കോൺഗ്രസിനു കഴിഞ്ഞു. പാർലമെന്റിൽ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ ഭേദഗതി നിർദ്ദേശങ്ങളിൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള ഭേദഗതികൾ ഉണ്ടോയെന്ന് ചോദിച്ചിരുന്നു. എന്നാൽ അതിന് കൃത്യമായ മറുപടി നൽകിയില്ല. ഭൂനിയമ ദേഭഗതി പോലുള്ള നടപടിയാണ് പ്രശ്ന പരിഹാരത്തിന് ആവശ്യം. ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നപ്പോൾ അതിൽ ഒരുപാട് അപാകതകൾ ഉണ്ടായിരുന്നു. 2005 ൽ അന്നത്തെ റവന്യു മന്ത്രി ഭൂപരിഷകരണ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് നിരവധി പേരുടെ ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചത്. അതേ തരത്തിലുള്ള ഭേദഗതി ഇപ്പോൾ കേന്ദ്രം കൊണ്ടുവന്നാൽ മാത്രമേ ഇവിടെയും പരിഹാരം ഉണ്ടാവുകയുള്ളു. സുപ്രീം കോടതിയിലേക്ക് പോകുമ്പോൾ വർഷങ്ങൾ കഴിഞ്ഞാലും ഇതിനൊരു പരിഹാരം കാണാൻ കഴിയാതെ പോകും. എത്രയും വേഗം ഇതിൽ ഭേദഗതി നടത്തി പരിഹാരം കാണാൻ കേന്ദ്രം തയ്യാറാകണം," ജോസ് കെ. മാണി വ്യക്തമാക്കി.

വഖഫ് നിയമ ഭേദഗതി ബില്ലിനെ പൊതുവായി എതിര്‍ക്കുകയാണെങ്കിലും ബില്ലിലെ 20, 35 വകുപ്പുകളെ പിന്തുണയ്ക്കുന്നതായി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ജോസ് കെ. മാണി പറഞ്ഞിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News