Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി. ശക്തമായ മഴയിൽ ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയമുണ്ടായിരുന്നു.
'വയനാട്ടിലെ പുഞ്ചിരിമട്ടം വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുകൾ ഉണ്ടായതായി സ്ഥിരീകരണമില്ല. മുൻകാല സംഭവങ്ങളുടെ അയഞ്ഞ അവശിഷ്ടങ്ങൾ മഴയിൽ താഴേക്ക് പതിക്കുന്നു. മണ്ണൊലിപ്പ് സംഭവിച്ച വസ്തുക്കൾ പൂർണ്ണമായും കഴുകി കളയേണ്ടതിനാൽ ഇത് കുറച്ചുകാലത്തേക്ക് തുടരും. നദിയും അതിന്റെ നോ ഗോ സോണിന്റെ തൊട്ടടുത്ത ബഫറും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. അപകട മേഖലയിൽ പ്രവേശിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്ന്' ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ വയനാട്ടിൽ ശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടർന്ന് വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായോയെന്ന സംശയവും പ്രദേശവാസികൾക്കുണ്ടായിട്ടുണ്ട്.
ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയില്‍ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ബെയ്‌ലി പാലത്തിന് താഴെ മലവെള്ളപ്പാച്ചിലുണ്ട്.