യുപിയടക്കമുള്ള സംസ്ഥാനങ്ങളിലെ മതപരിവർത്തന നിരോധന നിയമങ്ങളും ദുരുപയോഗവും ഭരണഘടനാവിരുദ്ധം, കോടതിവിധികൾ ആശാവഹം: സീറോ മലബാർ സഭ
മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത ചോദ്യംചെയ്ത് സിബിസിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
കൊച്ചി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളും അതിന്റെ ദുരുപയോഗവും ഭരണഘടനാവിരുദ്ധമാണെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ. യുപി സുൽത്താൻപൂർ ജില്ലാ പരിധിയിൽ പൊലീസ് ക്രൈസ്തവ വിശ്വാസികൾക്കെതിരെ നിർബന്ധിത മതപരിവർത്തനക്കുറ്റം ചുമത്തി കേസെടുത്തത്, അവർ ബൈബിൾ കൈവശം വച്ചെന്നും വിതരണം ചെയ്‌തെന്നും ആരോപിച്ചായിരുന്നു. എന്നാൽ യുപി പൊലീസിന്റെ നടപടിയും പ്രോസിക്യൂട്ടറുടെ വാദങ്ങളും അലഹബാദ് ഹൈക്കോടതിയുടെ നിശിതവിമർശനമേറ്റുവാങ്ങി. ബൈബിൾ കൈയിൽ സൂക്ഷിച്ചതോ വിതരണം ചെയ്തതോ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തതോ നിർബന്ധിത മതപരിവർത്തനത്തിന്റെ തെളിവായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ബൈബിൾ വിതരണമോ പ്രഘോഷണമോ ഇന്ത്യയിലെ ഏതെങ്കിലും നിയമപ്രകാരം കുറ്റകരമാക്കിയിട്ടില്ലെന്ന് കോടതി സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചു. മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ രാജസ്ഥാൻ സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത ചോദ്യംചെയ്ത് സിബിസിഐ സുപ്രിംകോടതിയെ സമീപിച്ചിരുന്നതായും ഹരജിയിന്മേൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സീറോ മലബാർ സഭ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ഭരണഘടനാ അനുച്ഛേദം-30 പ്രകാരമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിച്ചുള്ള സുപ്രിംകോടതി ഉത്തരവും അടുത്തിടെ വന്നു. പ്രമതി എജ്യുക്കേഷനൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് കേസിൽ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് 2014ൽ പുറപ്പെടുവിച്ച വിധിപ്രകാരം, 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ചില വകുപ്പുകൾ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ല. എന്നാൽ ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്നും നിയമത്തിലെ 12(1) (സി) ഉൾപ്പെടെയുള്ള വകുപ്പുകൾ ന്യൂനപക്ഷ സ്ഥാപനങ്ങളിലും ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ഒരു എൻജിഒ സമർപ്പിച്ച ഹരജി സുപ്രിംകോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചുതള്ളി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നടത്താനും വിദ്യാലയ അച്ചടക്കം ഉറപ്പുവരുത്താനുമുള്ള ന്യൂനപക്ഷസ്ഥാപനത്തിന്റെ അവകാശത്തിന്മേൽ വിദ്യാഭ്യാസ അവകാശനിയമം ദുർവ്യാഖ്യാനം ചെയ്ത് നീക്കങ്ങൾ നടത്തുന്നവർക്ക് ഈ സുപ്രിംകോടതി ഉത്തരവ് തിരിച്ചടിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷ അവകാശങ്ങളും കാത്തുസൂക്ഷിക്കാൻ ഭരണകൂടങ്ങൾ പ്രതിജ്ഞാബദ്ധമാകണമെന്നും നീതിപീഠങ്ങൾ ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്തണമെന്നും ഇതിന് സഹായകരമായ കോടതിവിധികൾ സ്വാഗതാർഹമാണെന്നും സീറോ മലബാർ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അറിയിച്ചു.