ഇസ്രായേലിന് 151.8 ദശലക്ഷം ഡോളറിൻ്റെ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ്

യുഎസ് കോണ്‍ഗ്രസിൻ്റെ അനുവാദം കൂടാതെയാണ് തീരുമാനം

Update: 2026-03-07 02:41 GMT

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയില്‍ യുദ്ധം തുടരവേ ഇസ്രായേലിന് 151.8 ദശലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്‍കി. യുഎസ് കോണ്‍ഗ്രസിന്റെ അനുവാദം കൂടാതെയാണ് തീരുമാനം. കൂടുതല്‍ ബോംബുകളും വെടിക്കോപ്പുകളും ലഭ്യമാക്കാന്‍ ഇസ്രായേല്‍ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിന് കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമായിവരുന്ന അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു.

ഇറാനെതിരെ ഇസ്രായേലും യുഎസും ചേര്‍ന്ന് തുടക്കമിട്ട യുദ്ധം മേഖലയിലാകെ പടരുന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനുള്ള യുഎസ് തീരുമാനം. അതേസമയം, യുദ്ധം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുമെന്ന സൂചനകളാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കുന്നത്. നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസിന് കൂടി സ്വീകാര്യരായ നേതാക്കളെ ഇറാന്‍ തിരഞ്ഞെടുക്കണമെന്നും ട്രംപ് പറഞ്ഞു.

ഇറാനിലും ലബനാനിലും ഇസ്രായേലും യുഎസും എട്ടാം ദിവസവും കടുത്ത ആക്രമണം തുടരുകയാണ്. ഇന്നലെ ലബനാനിലെ മജ്ദല്‍ സെല്‍മില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫെബ്രുവരി 28ന് തുടങ്ങിയ യുഎസ്- ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 1,332 ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News