ഭർതൃമതിയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊന്ന് ആഭരണം കവർന്നു
ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി പ്രതീതിയാണ് മരിച്ചത്.
ബംഗളൂരു:മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തിൽ ഭർതൃമതിയായ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം കുഴിച്ചിട്ടു. ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി പ്രതീതിയാണ് (35) മരിച്ചത്. പ്രതി കരോട്ടി ഗ്രാമവാസി പുനീതിനെ(28) അറസ്റ്റ് ചെയ്തു.
പ്രീതിയും പുനീതും അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രീതി വിവാഹിതയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരുവിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. മടക്കയാത്രയിൽ പുനീത് പ്രീതിയെ കെആർ പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ മൃതദേഹം കുഴിച്ചിട്ടു.
പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ച് പുനീതിലേക്ക് വിരൽ ചൂണ്ടുന്ന ലിങ്കുകൾ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പുനീത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.