മുനമ്പം പ്രശ്‌നം പൂർണമായി പരിഹരിക്കാൻ പുതിയ വഖഫ് നിയമത്തിനാകില്ലെന്ന് മുനമ്പം ഉൾപ്പെടുന്ന കോട്ടപ്പുറം രൂപത
അമുസ്‌ലിംകളെ ബോർഡിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നെഗറ്റീവായ കാര്യങ്ങൾ വഖഫ് ഭേദഗതി നിയമത്തിലുണ്ട്. കേരളത്തിലെയല്ല, ജബൽപൂരിലടക്കം നടക്കുന്ന ആക്രമണങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.
കോഴിക്കോട്: മുനമ്പം പ്രശ്‌നം പൂർണമായി പരിഹരിക്കാൻ പുതിയ വഖഫ് നിയമത്തിനാകില്ലെന്ന് കോട്ടപ്പുറം രൂപത ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ. മുനമ്പം ഉൾപ്പെടുന്ന രൂപതയാണ് കോട്ടപ്പുറം . കോടതി വിധി വരികയും റവന്യൂ അവകാശം പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ മുനമ്പം പ്രശ്‌നം പൂർണമായി പരിഹരിച്ചുവെന്ന് പറയാനാവൂ എന്നും ബിഷപ്പ് പറഞ്ഞു.
വഖഫ് ഭേദഗതി നിയമത്തിൽ നെഗറ്റീവായ കാര്യങ്ങളുമുണ്ടെന്നും ബിഷപ്പ് പറഞ്ഞു. അമുസ്‌ലിംകളെ ബോർഡിൽ ഉൾപ്പെടുത്തുന്നത് പോസിറ്റീവായ കാര്യമല്ല. അഞ്ച് വർഷം മുസ്‌ലിമായ ജീവിച്ചയാൾക്ക് മാത്രമേ വഖഫ് ചെയ്യാൻ പറ്റൂ എന്നതും യുക്തിസഹമല്ല. ഒരാൾ അഞ്ച് വർഷം മുസ്‌ലിമായാണോ ജീവിച്ചത് എന്നത് എങ്ങനെ കണ്ടെത്താനാവുമെന്നും ബിഷപ്പ് ചോദിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സഹോദരങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരും മുനമ്പത്ത് വന്നിരുന്നു. നിയമത്തിൽ മറ്റെന്തെങ്കിലും ദുരുദ്ദേശ്യമുണ്ടോയെന്ന് കൂടുതൽ പഠിച്ച ശേഷം മാത്രമേ പറയാനാവൂ എന്നും ബിഷപ്പ് ആംബ്രോസ് ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ജബൽപൂരിലടക്കം നടക്കുന്ന ആക്രമണങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നതെന്നും ബിഷപ്പ് വ്യക്തമാക്കി. ചരിത്രം മറന്നുപോകരുത്. ഇത്രയും കാലം ശ്രുശ്രൂഷിച്ചിരുന്നവർ പെട്ടെന്ന് ശത്രുക്കളായി മാറുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. അവിടെ കാര്യങ്ങൾ കേരളത്തിലേത് പോലെയല്ല. വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇത്തരം ആക്രമണങ്ങൾക്ക് കാരണം. കേരളത്തിൽ അതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകില്ല.
മണിപ്പൂരിൽ ഇത്രയും അക്രമം നടന്നിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആർക്കും ഇടപെടനായില്ല, എന്ത് വന്നാലും ക്ഷമിക്കുക എന്നതാണ് ക്രൈസ്തവ സഭയുടെ ആദർശം. വരുന്ന തെരഞ്ഞെടുപ്പിൽ ലത്തീൻ സഭ ശക്തമായ രാഷ്ട്രീയ നിലപാടെടുക്കും. അത് മുനമ്പത്തിന്റെ പേരിൽ മാത്രമല്ല. ആനുകൂല്യങ്ങൾ നേടിയെടുക്കാനും സ്ത്രീ സാന്നിധ്യം ഉറപ്പാക്കാനും വാർഡ് തലം മുതൽ പ്രവർത്തനം തുടങ്ങുമെന്നും ബിഷപ്പ് പറഞ്ഞു.