സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

മലയോര ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

Update: 2025-04-14 13:26 GMT
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത മുൻനിർത്തി സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു.

വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. അടുത്ത മൂന്ന് മണിക്കൂറിലേക്കാണ് അലേർട്ട്. കേരളത്തിന്റെ മലയോര ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

വയനാട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണുണ്ടായത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജില്ലയിൽ വ്യാപക മഴയുണ്ടായത്. കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലാണ് ശക്തമായ കാറ്റും മഴയും ലഭിച്ചത്. കേണിച്ചിറ പത്തിൽപീടികയിൽ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂരയും വാട്ടർ ടാങ്കും തകർന്നു.

നടവയലിൽ കനത്ത കാറ്റിൽ കോഴിഫാമിന്റെ ഷീറ്റുകൾ പറന്നുപോയതിനെ തുടർന്ന് 3500ലേറെ കോഴിക്കുഞ്ഞുങ്ങൾ ചത്തു. ഏഴ് ലക്ഷത്തിനു മുകളിൽ നഷ്ടമുണ്ടായെന്ന് ഫാം ഉടമ ജോബിഷ് പറയുന്നു.

വിവിധ ഇടങ്ങളിലായി റോഡിലേക്ക് മരം കടപുഴകി വീണതോടെ മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. കേണിച്ചിറയിലടക്കം കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയതോടെ കൃഷിനാശവും ഉണ്ടായി. നദീതീരങ്ങളിൽ താമസിക്കുന്നവർക്കും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News