വി.എസ് ജോയിയോ ആര്യാടൻ ഷൗക്കത്തോ? നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ച സജീവം
നേരത്തെ വിഎസ് ജോയിയുടെ പേരാണ് പി.വി അൻവർ ഉയർത്തി കാട്ടിയിരുന്നത്
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർഥി നിർണയ ചർച്ച സജീവം. വി.എസ് ജോയിയുടെയും ആര്യാടൻ ഷൗക്കത്തിന്റെയും പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. പി വി അൻവറിന്റെ നിലപാടുകളും നിർണായകമാണ്. ഇന്ന് നിലമ്പൂരിൽ മുസ്‍ലിം ലീഗ് കൺവെൻഷൻ സംഘടിപ്പിക്കും.
ആര്യടൻ ഷൗക്കത്തിന്റെയും വിഎസ് ജോയുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആരെ തള്ളും, ആരെക്കൊള്ളും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. എല്ലാ ഘടകങ്ങളും പരിശോധിച്ച് സൂക്ഷ്മതയോടെ സ്ഥാനാർത്ഥിനി നിർണയം നടത്താനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പി.വി അൻവറിന്റെ നിലപാടും നിർണായകമാണ്.
നേരത്തെ വിഎസ് ജോയിയുടെ പേരാണ് പി.വി അൻവർ ഉയർത്തി കാട്ടിയിരുന്നത്. ആ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് പി.വി അൻവർ എന്നാണ് സൂചന. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ പിവി അൻവർ ഇടയുമോ എന്നതും കോൺഗ്രസിന് ആശങ്കയുണ്ട്. മുസ്ലിം ലീഗിന്റെ അഭിപ്രായവും നിർണായകമാണ്. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിന് കാത്തുനിൽക്കാതെ മുസ്ലിം ലീഗ് പ്രവർത്തനങ്ങൾ സജീവമാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ന് മുസ്ലിം ലീഗ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ലീഗിന്റെ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും.