'ഭാരതാംബയും കാവി കോണകവും ഹെഡ്‌ഗേവാറും ശാഖയിൽ മതി'; കാര്യവട്ടം ക്യാമ്പസിൽ ഗവർണർക്കെതിരെ ബാനർ
സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതിനെതിരെയാണ് പ്രതിഷേധം.
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്‌ഐയുടെ ബാനർ. 'ഭാരതാംബയും കാവി കോണകവും ഹെഡ്‌ഗെവാറും ശാഖയിൽ മതി. മിസ്റ്റർ ഗവർണർ ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്'- എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. ക്യാമ്പസിന് മുന്നിലാണ് ബാനർ കെട്ടിയത്.
സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതിനെതിരെയാണ് പ്രതിഷേധം. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രം വെച്ചത്. ശ്രീ അനന്തപത്മനാഭ സേവാസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ അതിന് തയ്യാറായില്ല.
ഭാരതാംബയുടെ ചിത്രം വെച്ചതിനെതിരെ കെഎസ്‌യു, എസ്എഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഗവർണറെ പിന്തുണച്ച് യുവമോർച്ച പ്രവർത്തകരും എത്തിയതോടെ സെനറ്റ്ഹാളും പരിസരവും സംഘർഷ ഭൂമിയായി. സംഭവസ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കനത്ത പ്രതിഷേധത്തിനിടെയാണ് ഗവർണർ പരിപാടിക്കെത്തിയത്.