Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾ കേരളത്തിന് അപമാനമാണെന്ന് ഐഎസ്എം ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി. അപരമത വിദ്വേഷവും വർഗീയതയും പറഞ്ഞ് 'സമുദായോദ്ധരണം' സാധ്യമാക്കാൻ വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പരിശ്രമങ്ങൾ അതന്ത്യം അപകടകരവും അശ്ലീലവുമാണെന്ന് ഷുക്കൂർ സ്വലാഹി പറഞ്ഞു.
ഇതര സമുദായങ്ങൾ, വിശിഷ്യാ മുസ്‌ലിങ്ങൾ അനർഹമായത് പലതും നേടിയെടുക്കുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ സ്ഥിരം പരാതി. പക്ഷെ ആ ആവലാതിക്ക് സ്ഥിതിവിവരണ കണക്കുകളുടെ യാതൊരു പിന്തുണയുമില്ലെന്ന് ഏവർക്കുമറിയാം. വെള്ളാപ്പള്ളിയുടെ സമുദായ ദ്രൂവീകരണ പ്രസ്താവനകൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും പ്രോത്സാഹനവും നൽകാൻ ശ്രമിക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുടെയും മന്ത്രിമാരുടെയും നിലപാട് ഈഴവ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ട്രിപ്പീസ് കളിയാണ്. സമുദായ സൗഹാർദ്ദത്തിന് കേളികേട്ട കേരളത്തെ വർഗീയകക്ഷികൾക്ക് തീറെഴുതി കൊടുക്കരുതെന്ന് മാത്രമാണ് തൽപ്പരകക്ഷികളോട് അപേക്ഷിക്കാനുള്ളതെന്ന് ഷുക്കൂർ സ്വലാഹി പ്രതികരിച്ചു.
ഏതുതരം വെറുപ്പും വിദ്വേഷവും വിറ്റഴിയുന്ന വർഗീയ ചന്തയായി കേരളം മാറുന്നതിനു മുമ്പ് വെള്ളാപ്പള്ളിയേയും പി.സി ജോർജിനെയും പോലുള്ളവരെ നിലക്കു നിർത്താൻ സർക്കാർ സന്നദ്ധമാവണം. കേരളത്തിലെ മുസ്‌ലിം സമൂഹം അനർഹമായതൊന്നും ഇന്നുവരെ നേടിയെടുത്തിട്ടില്ല. അർഹമായത് പലതും ഇനിയും ലഭിക്കാനുമുണ്ട്. മുസ്‌ലിം ജനസംഖ്യ വർദ്ധനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകൾ പരത്തി ഇസ്‌ലാം ഭീതി പടർത്താനുള്ള ശ്രമങ്ങളെ മുസ്‌ലിം സംഘടനകൾ ഒരുമിച്ച് നിന്ന് ചെറുക്കണം. കേരളത്തിൻ്റെ മനോഹരമായ മതേതര നിലപാട് ഊട്ടിയുറപ്പിക്കുന്നതിൽ മുസ്‌ലിം സമൂഹം പ്രതിജ്ഞാബദ്ധമാണ്. പക്ഷേ അത് മുസ്‌ലിംകളുളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ആരും കരുതരുതെന്ന് ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.