വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയിൽ ആദരവ്; ഉദ്ഘാടനം വി.എൻ. വാസവൻ, മുഖ്യപ്രഭാഷണം പി. രാജീവ്
യൂണിയന് കീഴിലെ വിവിധ സംഘടനാ ഭാരവാഹികൾ യോഗം ജനറൽ സെക്രട്ടറിക്ക് വേദിയിൽ ആദരവ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു
പള്ളുരുത്തി: എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ഇന്ന് കൊച്ചിയിൽ ആദരവ് നൽകും.
പള്ളുരുത്തിൽ എസ്.എൻ ഹാളിൽ രാവിലെ പത്തിന് നടക്കുന്ന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ കെ. ബാബു, കെ.ജെ. മാക്സി, ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പങ്കെടുക്കും. യൂണിയന് കീഴിലെ വിവിധ സംഘടനാ ഭാരവാഹികൾ യോഗം ജനറൽ സെക്രട്ടറിക്ക് വേദിയിൽ ആദരവ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കാന്തപുരം പറയുന്നത് കേട്ട് കേരള സർക്കാർ ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി കോട്ടയത്ത് പ്രസംഗിച്ചിരുന്നു.'കുട്ടികൾക്ക് സ്‌കൂളില്‍ സൂംബ ഡാൻസ് ഏർപ്പെടുത്തി.അതിനെയും എതിർത്തു. സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് പോയി ചോദിച്ചിട്ടില്ലെങ്കിൽ നടപ്പാക്കുകയില്ല. വിദേശത്ത് നടപ്പാക്കിയതാണ് സർക്കാർ കൊണ്ടുവന്നത്.അപ്പോഴേക്കും അത് മുസ്‍ലിം വിരുദ്ധമാണെന്ന് പറയുകയാണ്. അവര്‍ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന സർക്കാറാണ്'. അദ്ദേഹം പറഞ്ഞു.കോട്ടയത്ത് എസ്എന്‍ഡിപി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കോടതി വിധി പ്രകാരമാണ് സ്‌കൂൾ സമയമാറ്റം നടത്തുന്നത്. കോടതി ഉത്തരവ് പ്രകാരം സമയം ക്രമീകരിച്ചപ്പോള്‍ ഓണവും ക്രിസ്മസും വെട്ടിച്ചുരുക്കി അഡ്ജസ്റ്റ് ചെയ്യാനാണ് സമസ്ത പറഞ്ഞത്. ഓണവും ക്രിസ്മസും വെട്ടിക്കുറക്കാം. രാവിലെയും വൈകിട്ടും അരമണിക്കൂർ വെട്ടിക്കുറക്കാൻ അവർക്ക് പറ്റുന്നില്ല.ഈ രാജ്യം എങ്ങോട്ടാണ് പോകുന്നത്'..വെള്ളാപ്പള്ളി ചോദിച്ചു.
'വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി. മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും.കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് 'തൊഴിലുറപ്പ്' പദ്ധതിയിൽ മാത്രമാണ്.നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് ഇനി അനിവാര്യം'. വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയം ചില സമുദായങ്ങളുടെ കുത്തകയാണെന്നും കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യിലായെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.എസ്എൻഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികൾ വേണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു