Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ആലപ്പുഴ: കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധം ശക്തം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. ഇതോടെ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയായി. കെട്ടിടത്തിന് ഫിറ്റ്‌നസില്ലെന്ന് പ്രധാനധ്യാപകന്‍ പറഞ്ഞു.
അവധി ദിവസമായതിനാലാണ് വന്‍ അപകടം ഒഴിവായത്. കെട്ടിടത്തില്‍ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു. സ്‌കൂളിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. ആദ്യം പ്രതിഷേധവുമായി എത്തിയത് ബിജെപിയാണ്.
പിന്നാലെ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. അതിന് ശേഷമാണ് വി.ശിവന്‍കുട്ടിയുടെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചത്. ഇതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളിയിലേക്ക് എത്തിയത്. കെട്ടിടത്തില്‍ കഴിഞ്ഞ ദിവസവും ക്ലാസ് നടന്നിരുന്നു എന്നാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയത്.
അതേസമയം, കാര്‍ത്തികപള്ളി സ്‌കൂളിലെ ക്ലാസുകള്‍ നാളെ മുതല്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് മാറ്റുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.സി വെണുഗോപാൽ പറഞ്ഞു. കുട്ടികളുടെ ജീവൻ പന്താടാൻ അനുവദിക്കില്ല. സ്കൂൾ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് പഞ്ചായത്തും സ്കൂളും വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളുടെയും ബലക്ഷയം സംബന്ധിച്ചു ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.