ഭാരതാംബ - കേരള സർവകലാശാല വിവാദത്തിനിടെ, മുഖ്യമന്ത്രി -ഗവർണർ നിർണായക കൂടിക്കാഴ്ച ഇന്ന്
സർവകലാശാല പ്രതിസന്ധി പ്രധാന ചർച്ചയാകും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്.വൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കൂടിക്കാഴ്ച.സർവകലാശാല പ്രതിസന്ധി ചർച്ചയിൽ പ്രധാന വിഷയമാകും. സർവകലാശാല ഭേദഗതി ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഇതും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. സർക്കാർ അനുനയത്തിൻ്റ പാതയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ഗവർണർ സർക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഉടക്കിടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ ടി യു, ഡിജിറ്റൽ സർവകലാശാല വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷൻ തള്ളിയതിന് പിന്നാലെ താൽക്കാലിക വിസിമാരുടെ പുതിയ പട്ടിക സർക്കാർ നൽകിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് മുൻപോ, അതിനുശേഷമോ, വി.സി മാരുടെ നിയമനം ഗവർണർ നടത്തിയേക്കും.സർവകലാശാലകളിൽ സ്ഥിരം വി സി മാരെ നിയമിക്കുന്നതും ചർച്ചയാകാനാണ് സാധ്യത.
അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷവും അയവില്ലാതെ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ.സിൻഡിക്കേറ്റ് യോഗം ഉടൻ വിളിച്ചു ചേർക്കേണ്ട എന്ന നിലപാടിലാണ് വി സി. ജൂൺ 12-ലെ സിൻഡിക്കേറ്റ് യോഗത്തെഅടിസ്ഥാനപ്പെടുത്തി ആഗസ്റ്റ് രണ്ടാം വാരത്തിനുള്ളിൽ യോഗം വിളിക്കാനാണ് തീരുമാനം.ഒപ്പം സർവകലാശാലയിലെ അനിശ്ചിതത്വംതുടരുകയാണെങ്കിൽ ഗവർണറെ ഇടപെടുത്താനും നീക്കമുണ്ട്.
അതേസമയം, ജോയിൻറ് രജിസ്ട്രാർ പി.ഹരികുമാറിന് വി സി കഴിഞ്ഞ ദിവസം കാരണം കാണിക്കൽ നോട്ടീസ് നൽകി. രജിസ്ട്രാർ കെ.എസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതായി കാണിച്ച് സർവകലാശാലയിലെ എല്ലാ വകുപ്പുകൾക്കും കത്തയച്ചതിനാണ് നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കാനാണ് വി സി യുടെ നീക്കം.