വിതുര ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ സംഭവം; കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി.
തിരുവനന്തപുരം: വിതുര ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റൽ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറൽ സെക്രട്ടറി ലാൽ റോഷിയാണ് കേസിൽ ഒന്നാം പ്രതി. രോഗിയെ ആംബുലൻസിൽ കയറ്റാൻ സമ്മതിക്കാതെ പ്രതികൾ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാൻ അനുവദിച്ചില്ലെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.
വിതുര സ്വദേശി ബിനുവിന്റെ മരണത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചായിരുന്നു ബിനുവിന്റെ മരണം.വിഷം കഴിച്ചനിലയിലാണ് ബിനുവിനെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിച്ചെന്നാണ് ആരോപണം.