മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മുന്നണിയിലെ ഉൾപ്പോര് തിരിച്ചടിച്ചെന്ന് ഉദ്ധവ് താക്കറെ
''നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾക്കായുള്ള പോരാട്ടം അവസാന ദിവസം വരെ തുടർന്നു. ഇത് വോട്ടർമാർക്ക് തെറ്റായ സന്ദേശം നൽകി''
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ മഹാ വികാസ് അഘാഡിയുടെ പരാജയത്തിന് കാരണം മുന്നണിയിലെ ഉൾപ്പോരെന്ന് ഉദ്ധവ് താക്കറെ.
സീറ്റ് വിഭജന ചർച്ചകൾ വൈകിയതും പരാജയത്തിന്റെ ആക്കം കൂട്ടി. പാർട്ടി മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദ്ധവ് താക്കറയുടെ പ്രതികരണം. ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ട ഐക്യം നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും ഉദ്ധവ് താക്കറേ ചൂണ്ടികാട്ടി.
സാമ്നയുടെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ടി എംപിയുമായ സഞ്ജയ് റാവത്തുമായുള്ള അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയങ്ങളും തെറ്റുകളും ഉത്തരവാദിത്തത്തോടെ സ്വീകരിക്കണമെന്ന് താക്കറെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡിയുടെ തലയ്ക്ക് പിടിച്ചെന്ന് ചൂണ്ടിക്കാണിച്ച ഉദ്ധവ് താക്കറെ, ശിവസേന (യുബിടി), കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) എന്നീ പാർട്ടികൾ സഖ്യത്തേക്കാൾ സ്വന്തം വിജയത്തിനായി പോരാടിച്ചെന്നും കുറ്റപ്പെടുത്തി.
''ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾക്കായി ഞങ്ങൾക്കിടയിൽ തർക്കമുണ്ടായിരുന്നു. എന്നാൽ 'ഞങ്ങൾ' (സഖ്യം) തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആഗ്രഹിച്ചതിനാൽ നാലോ അഞ്ചോ തവണ വിജയിച്ച മണ്ഡലങ്ങൾ ഞങ്ങൾ ഉപേക്ഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾക്കായുള്ള പോരാട്ടം അവസാന ദിവസം വരെ തുടർന്നു. ഇത് വോട്ടർമാർക്ക് തെറ്റായ സന്ദേശം നൽകി''- എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.