Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ബീഹാറിലെ വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണമടക്കമുള്ള വിഷയങ്ങളിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജമ്മു കശ്മീരിന് സംസ്ഥാന പദവി എന്ന ആവശ്യവും ഉന്നയിക്കും. ഇന്ത്യ മുന്നണിയുടെ ഓൺലൈൻ യോഗം അവസാനിച്ചു.
പഹൽഗാം വിഷയം, ട്രംപിന്റെ താരിഫുകൾ തുടങ്ങിയ വിഷയങ്ങളും, വർഷകാല സമേളനത്തിന് മുന്നോടിയായുള്ള ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ചർച്ചയായി. മുന്നണിയിൽ ഐക്യം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടു. 24 പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു. ഓഗസ്റ്റിൽ ഇന്ത്യ സഖ്യം നേരിട്ട് യോഗം ചേരും.
പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചു ചേർക്കാത്ത നടപടി ചോദ്യം ചെയ്യുമെന്നും ബീഹാർ വോട്ടർ പട്ടിക വിഷയം ഒറ്റക്കെട്ടായി ഉന്നയിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ആസൂത്രിതമായി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കം ഉണ്ടെന്ന് യോഗം ചർച്ച ചെയ്തു. കശ്മീരിൽ മുഖ്യമന്ത്രിയെ ഉൾപ്പെടെ തടവിലാക്കിയ വിഷയങ്ങളും ചർച്ചയായി. വിലക്കയറ്റം, , കർഷക ആത്മഹത്യ, ന്യൂനപക്ഷങ്ങൾക്കെതിരായ വേട്ടയും ചർച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശത്തിനെതിരെ ഡി. രാജ പരോക്ഷമായി എതിർപ്പറിയിച്ചു. ഇന്ത്യ പാർട്ടി നേതാക്കൾ പരസ്പരം വിമർശിക്കുമ്പോൾ മിത്വവും മര്യാദയും പാലിക്കണമെന്നും ഡി. രാജ അഭിപ്രായപ്പെട്ടു.