ഇടവേളക്ക് ശേഷം 'ഇന്‍ഡ്യ' മുന്നണി യോഗം ചേര്‍ന്നു; വര്‍ഷകാല സമ്മേളനത്തില്‍ രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളുയര്‍ത്തും
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍ പട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം തുടങ്ങി രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയവും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തും.
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ 'ഇൻഡ്യ' മുന്നണി യോഗത്തിൽ തീരുമാനം. ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, പഹൽഗാം ഭികരാക്രമണം അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ പ്രതിപക്ഷം ഉയർത്തും.
മുന്നണിയിൽ ഐക്യം വർദ്ധിപ്പിക്കണമെന്നും യോഗത്തിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നു. അതേസമയം കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് ചേരും.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കോൺഗ്രസ്, ടിഎംസി, ഡിഎംകെ, ആർജെഡി, എസ്പി, എൻസിപി-എസ്പി, ശിവസേന (യുബിടി), ജെഎംഎം, സിപിഎം, സിപിഐ, സിപിഐ-എംഎൽ, ഫോർവേഡ് ബ്ലോക്ക്, ഐയുഎംഎൽ, കേരള കോൺഗ്രസ് എന്നിവയുൾപ്പെടെ ഇരുപത്തിനാല് രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തു.
ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് യോഗം ചേർന്നതെങ്കിലും 'ഇൻഡ്യ' മുന്നണിയുടെ ശക്തി ചോർന്നു പോയിട്ടില്ല എന്നതാണ് നേതാക്കളുടെ വിലയിരുത്തൽ. തിങ്കളാഴ്ച ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായാണ് യോഗം നടന്നത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍ പട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം തുടങ്ങി രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയവും പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തും.
വിവിധ വിഷയങ്ങൾ പാർലമെന്റിന് പുറത്തു ഉയർത്തുമെന്നും യോഗത്തിനുശേഷം സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. 'ഇൻഡ്യ' സഖ്യത്തിൽ അഭിപ്രായവ്യത്യാസം ഇല്ലെന്നും അടുത്തമാസം തന്നെ നേരിട്ട് യോഗം ചേരുമെന്നും നേതാക്കൾ വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധിയുടെ സിപിഎം വിമർശനത്തിൽ ഡി രാജ പരോക്ഷമായി എതിർപ്പറിയിച്ചു. 'ഇൻഡ്യ' പാർട്ടി നേതാക്കൾ പരസ്പരം വിമർശിക്കുമ്പോൾ മിതത്വവും മര്യാദയും പാലിക്കണമെന്ന് ഡി രാജ പറഞ്ഞു